ന്യൂഡൽഹി: ഡൽഹി സർവകലാശാല ക്യാമ്പസിൽ നടന്ന സാഹിത്യോത്സവത്തിനിടെ പ്രമുഖ ചരിത്രകാരൻ എസ്. ഇർഫാൻ ഹബീബിന് നേരെ ആക്രമണം. ആർട്സ് ഫാക്കൽറ്റിയുടെ ഗേറ്റിന് സമീപം സംസാരിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന് നേരെ വെള്ളം നിറച്ച ബക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച 'പീപ്പിൾസ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ' പ്രസംഗിക്കുമ്പോഴായിരുന്നു സംഭവം.
മതിലിന് അപ്പുറത്തുനിന്നാണ് ആരോ വെള്ളം നിറച്ച ബക്കറ്റ് എറിഞ്ഞതെന്ന് ഇർഫാൻ ഹബീബ് പറഞ്ഞു. ബക്കറ്റ് അദ്ദേഹത്തിന്റെ ശരീരത്തിൽ കൊണ്ടില്ലെങ്കിലും വെള്ളം പൂർണമായും ദേഹത്ത് പതിച്ചു. ഇതിനുമുൻപും പലതവണ ഡി.യുവിൽ സംസാരിക്കാൻ വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായാണ്," അദ്ദേഹം പ്രതികരിച്ചു.
സംഭവത്തിന് പിന്നിൽ എബിവിപി പ്രവർത്തകരാണെന്ന് ഐസ ആരോപിച്ചു. പരിപാടി അലങ്കോലപ്പെടുത്താൻ ആസൂത്രിതമായി നടത്തിയ ശ്രമമാണിതെന്ന് അവർ കുറ്റപ്പെടുത്തി. എന്നാൽ ഐസയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എബിവിപി വ്യക്തമാക്കി. ക്യാമ്പസിൽ തെറ്റായ പ്രചാരണങ്ങൾ നടത്താനാണ് ഇടത് വിദ്യാർത്ഥി സംഘടനകൾ ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു.
സംഭവത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ ഉൾപ്പെടെയുള്ള പ്രമുഖർ ചരിത്രകാരന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചു. ആശയങ്ങളെ ആശയങ്ങൾ കൊണ്ടാണ് നേരിടേണ്ടതെന്നും അക്രമം കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലകളിൽ സ്വതന്ത്ര ചിന്തകൾക്ക് നേരെ നടക്കുന്ന ഇത്തരം ഭീഷണികൾ ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.